Monday, July 13, 2015

മലയാളി എന്തുകൊണ്ട് ഇംഗ്ലീഷിനെ പേടിക്കുന്നു?

അഞ്ചു വര്‍ഷത്തോളം ആന്ധ്രാപ്രദേശില്‍ നഗരത്തിലും ഗ്രാമത്തിലുമായി ഞാന്‍ ജീവിച്ചു. ഞാന്‍ മലയാളി ആണെന്നറിയുമ്പോള്‍ മിക്കവാറും എല്ലാ അഭ്യസ്തവിദ്യരായ തെലുങ്കരും പറയുന്ന ഒരു കാര്യം ഉണ്ട്- 'എന്റെ ഇംഗ്ലീഷ് ടീച്ചര്‍ ഒരു മലയാളി ആയിരുന്നു'. ഇവിടെ സ്കൂളുകളുടെ പരസ്യ ബോര്‍ഡുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു വാചകം ആണ് 'കേരള ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന സ്ഥാപനം'.

ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി എന്ന് ഞാന്‍ കരുതുന്നു. ഇത്രയധികം ബഹുമാനിക്കപ്പെട്ടിട്ടും, അംഗീകരിക്കപ്പെട്ടിട്ടും മലയാളിക്ക് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ ആത്മവിശ്വാസം കൈവന്നിട്ടില്ല. സാധാരണ മലയാളി, ഡിഗ്രി ഉള്ള ആളാണ്‌ എങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കണം എന്ന് കേട്ടാല്‍ മുട്ടുവിറച്ച് ഒഴിവാകും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? വിദ്യാഭ്യാസവും അനുഭവങ്ങളും എന്തുകൊണ്ട് ഈ പേടി മാറ്റുന്നില്ല?

മലയാളിയുടെ ഇംഗ്ലീഷ് പേടിയെ 'മലയാളിംഗ്ലിഷ്' അവലോകനം ചെയ്യട്ടെ.

1. മലയാളിക്ക് ഇംഗ്ലീഷിനെയല്ല, ഇംഗ്ലീഷുകാരെയാണ് പേടി
ഇത് ഒരു സാമൂഹ്യ അവലോകനം അല്ലെങ്കിലും താത്വികമായ ഒരു അവലോകനം ആവശ്യമാവുന്നു. വിദേശീയ അടിമത്തം കൊണ്ട് വീര്‍പ്പു മുട്ടുന്നതിനു മുന്‍പേ മലയാളി ജാതി വ്യവസ്ഥയുടെ പിടിയില്‍ ശ്വാസം മുട്ടിയിരുന്നു. അന്ന് മുതലേ സാധാരണക്കാരന് (സാധാരണക്കാരന്‍=താഴ്ന്ന ജാതിക്കാരന്‍=ഇന്നത്തെ മധ്യവര്‍ഗം, പാവപ്പെട്ടവര്‍) പണത്തിലും ജാതിയിലും സ്ഥാനത്തിലും കൂടിയവരെ പേടി ആയിരുന്നു. ഏറാന്‍ മൂളലും താഴ്ന്ന് വണങ്ങലും എല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. മേലാളനോടുള്ള പേടി ബ്രിട്ടീഷുകാരനോടുള്ള പേടിക്ക്‌ വഴി മാറി. അവര്‍ നമ്മെ ഇംഗ്ലീഷും, വിരലില്‍ എണ്ണാവുന്നാത്ര തോക്കുകളും പട്ടാളക്കാരെയും കാട്ടി പേടിപ്പിച്ച് ഭരിച്ചു. ഒടുക്കം അവര്‍ പോയപ്പോള്‍ നമ്മള്‍ ഇംഗ്ലീഷിനെ തുടര്‍ന്നും പേടിച്ചുകൊണ്ടിരിക്കുന്നു. കാരണം ഒന്നുമില്ല ഈ പേടിക്ക്‌. അടിസ്ഥാനം ഇല്ലാത്ത പേടി. ന്യായവും യുക്തിയും ഇല്ലാത്ത പേടി. ഇംഗ്ലീഷ് വെറും ഒരു ഭാഷ ആണെന്നും അത് പഠിക്കാനും സംസാരിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല എന്നും തിരിച്ചറിയാത്തതിനാല്‍ ഉള്ള പേടി. സത്യത്തില്‍ മലയാളം പോലെയുള്ള, കടുകട്ടിയായ മറ്റു ഭാഷകള്‍ ചുരുക്കം ആണ്. മലയാളം അറിയുന്നവന്‍ എന്തിന് ഇംഗ്ലീഷ് പോലുള്ള ഒരു ലളിതമായ ഭാഷയെ പേടിക്കണം? അതുകൊണ്ട്, ഇംഗ്ലീഷ്പേടി കളയൂ. അത് കാരണമില്ലാത്ത ഒരു പേടിയാണ്.

2. മലയാളി മടിയനാണ്
ഒരു ഭാഷയും ഉപയോഗിക്കാതെ പഠിക്കാനാവില്ല. തപാലില്‍ നീന്തല്‍ പഠിക്കാനാവില്ലല്ലോ! സംസാരിക്കാതെ, എഴുതാതെ, വായിക്കാതെ, കേള്‍ക്കാതെ ഒരു ഭാഷയും പഠിക്കാന്‍ പറ്റില്ല. കുഞ്ഞുങ്ങള്‍ ഭാഷ പഠിക്കുന്നത് സംസാരിച്ചും കേട്ടും ആണ്. അങ്ങനെയേ മുതിര്‍ന്നവര്‍ക്കും ഭാഷകള്‍ പഠിക്കാന്‍ പറ്റൂ. മടിയനായ മലയാളി സംസാരിക്കാതെ ഇംഗ്ലീഷ് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍?
പ്രിയപ്പെട്ട മലയാളീ, ഇംഗ്ലീഷ് പഠിക്കാന്‍ എളുപ്പം ആണ്. താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ, ഇംഗ്ലീഷ് എളുപ്പത്തില്‍ വശമാവുന്നത് അനുഭവിക്കൂ.

  • എ. ദിവസവും അല്പം ഇംഗ്ലീഷ് വായിക്കണം
  • ബി. ദിവസവും അല്പം ഇംഗ്ലീഷ് കേള്‍ക്കണം
  • സി. ദിവസവും അല്പം ഇംഗ്ലീഷ് എഴുതണം
  • ഡി. ദിവസവും അല്പം ഇംഗ്ലീഷ് സംസാരിക്കണം

ഇവ ചെയ്‌താല്‍ നിങ്ങള്‍ മടിയന്‍/മടിച്ചി അല്ലാതാവുകയും ഇംഗ്ലീഷ് എളുപ്പത്തില്‍ കൈവശമാവുകയും ചെയ്യും.

3. മലയാളി താരതമ്യം ചെയ്യുന്നു
നക്ഷത്രങ്ങളെ ലക്‌ഷ്യം വച്ചാലേ ചന്ദ്രനില്‍ എങ്കിലും എത്തൂ. അതുകൊണ്ടാവാം മലയാളി ഇംഗ്ലീഷ് പഠിക്കുമ്പോള്‍ 'റ്റൈറ്റാനിക്കിലെ' ജാക്കിനെയും റോസിനെയും പോലെ സംസാരിക്കണം എന്ന് ലക്‌ഷ്യം വയ്ക്കുന്നത്. നല്ലതുതന്നെ. പക്ഷെ, യാഥാര്‍ഥ്യബോധം കൂടി വേണ്ടേ? മലയാളി സംസാരിക്കുമ്പോള്‍ മലയാളി ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? ഭാഷ സംവദിക്കാനുള്ളതാണ്. അത് സാധിക്കുന്നിടത്തോളം നിങ്ങള്‍ ജാക്കിനെയോ റോസിനെയോ പോലെ സംസാരിക്കണം എന്നില്ല. ചാക്കുണ്ണിയെ പോലെയും റോസമ്മയെ പോലെയും സംസാരിച്ചാല്‍ മതി. അല്ലെങ്കില്‍ തന്നെ മലയാളിയുടെ ഇംഗ്ലീഷ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണല്ലോ ലോകത്തെവിടെയും മലയാളികള്‍ വിജയകരമായി ജീവിക്കുന്നത്. അതുകൊണ്ട് പ്രിയപ്പെട്ട മലയാളീ, നിങ്ങളെ നിങ്ങളുമായി മാത്രം താരതമ്യം ചെയ്യുക. എന്നിട്ട് സംസാരിച്ചുതുടങ്ങുക. ഇംഗ്ലീഷ് എളുപ്പമാണ്.

4. മലയാളി മുഖംമൂടികളെ ഇഷ്ടപ്പെടുന്നു
അല്പം കാശും പത്രാസുമൊക്കെ ആയിക്കഴിയുമ്പോള്‍ മലയാളി കാറും വീടും വാങ്ങി അയല്‍ക്കാരെ അകറ്റും. പിന്നെ പുതിയ 'ഉയര്‍ന്ന' ആളുകളെ പരിചയപ്പെടും. താന്‍ വേറെ 'വലിയ' ആരോ ആയി എന്ന് ഭാവിക്കും. സ്വന്തം മുഖംമൂടി മിനുക്കി താന്‍ വേറെ ആരോ ആണ് എന്ന് അഹങ്കരിക്കും.
ഇതിനുള്ള ഒരു മാര്‍ഗമായി ഇംഗ്ലീഷിനെ കാണുന്ന/ഉപയോഗിക്കുന്ന മലയാളികള്‍ ഉണ്ട്. അവര്‍ക്ക് പത്രാസ് എളുപ്പത്തില്‍ ഉണ്ടാവുമെങ്കിലും ഇംഗ്ലീഷ് അത്ര എളുപ്പത്തില്‍ ഉണ്ടാവില്ല. കാരണം, നമ്മെ നാം ആയിരിക്കുന്നതുപോലെ പ്രകടിപ്പിക്കാന്‍ ആണ് ഭാഷ ഉപകരിക്കുന്നത്. വച്ചുകെട്ടലുകളെയും മുഖംമൂടികളെയും ഭാഷ എളുപ്പത്തില്‍ ചതിക്കും. അതുകൊണ്ട്, പ്രിയപ്പെട്ട മലയാളീ, മുഖം മൂടിയില്ലാതെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങൂ. ഇംഗ്ലീഷ് എളുപ്പമാണ്.

5. മലയാളിക്ക് തെറ്റു വരുത്താന്‍ പേടിയാണ്
സ്കൂളില്‍ തെറ്റുവരുത്തുമ്പോള്‍ അടികിട്ടിയ ഓര്‍മയില്‍ ജീവിതത്തില്‍ തെറ്റുവരുത്താന്‍ മലയാളി പേടിക്കുന്നു. അത് നാണക്കേടായി കരുതുന്നു. മലയാളീ, നിങ്ങള്‍ ഒന്ന് മറക്കുന്നു: വീഴാതെ നടക്കാന്‍ പഠിക്കില്ല ആരും. ശ്രമിച്ചാല്‍ തെറ്റുവരാന്‍ സാധ്യത ഉണ്ട്. പക്ഷെ, തെറ്റു വരുത്താതെ ഒരു ഭാഷയും പഠിക്കാന്‍ കഴിയില്ല. തെറ്റു വരുത്തിയാലേ, ശരികള്‍ പഠിക്കൂ. നിങ്ങള്‍ തെറ്റുവരുത്തുകയും, അത് തിരിച്ചറിയുകയും ചെയ്യുകയാണെങ്കില്‍ അഭിമാനിക്കൂ, കാരണം നിങ്ങള്‍ നന്നായി പഠിക്കുകയാണ്. അതുകൊണ്ട്, പ്രിയപ്പെട്ട മലയാളീ, പേടിക്കാതെ തെറ്റുവരുത്തൂ, തെറ്റുകളില്‍ നിന്നും പഠിക്കൂ. ഇംഗ്ലീഷ് എളുപ്പമാണ്.

എല്ലാത്തിനും ഉപരിയായി ഏതൊരു ഭാഷയെയും പോലെ,  ഉപയോഗിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് എളുപ്പത്തില്‍ കൈവരുന്നു. ശരീരവ്യായാമം ചെയ്യുന്നവന് മസില്‍ വരുന്നതുപോലെ ഭാഷ ഉപയോഗിക്കുന്നവന് ഭാഷ നല്ല വശമാകുന്നു. എത്ര ഉത്സാഹത്തോടെ ഉപയോഗിക്കുന്നോ, അത്ര മനോഹരമായി അത് ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ പേടിയുടെ കാര്യം എന്താണ്? മലയാളീ, പേടിക്കാതെ ഇംഗ്ലീഷ് ഉപയോഗിക്കൂ. നിങ്ങളുടെ ഇംഗ്ലീഷ് മോശമല്ല. നല്ലതാണ്.

Monday, July 06, 2015

പുഴയും മഴയും

മഴയേ നീയറിയുന്നുവോ,
നനവു പറ്റാതെയീ പുഴയുടെ
ഹൃദയമുരുകുന്നതും, പിന്നെ
വരളുന്നതും, ഏങ്ങിനോവുന്നതും?

പരുക്കന്‍ തീരങ്ങളില്‍ തട്ടിയെന്‍
വരണ്ട ചര്‍മ്മം മുറിയുന്നതും?
കാതരമായ്പ്പെയ്യാതെ നീ-
യൊളിച്ചിരിപ്പതിനാലേ,
മണല്‍തെളിഞ്ഞെന്റെയാഴങ്ങളില്‍
നഗ്നത പോലും വിളറിവെളുക്കുന്നതും.

ഒഴുകാന്‍ മറക്കുന്നതെന്തെന്നു ഞാന്‍!
മറക്കുന്നതല്ലെന്നു ഹൃദയം.
മഴയേ, നീയാണു പ്രണയവും മരണവും.
നീതന്നെയീ പുഴയുടെയാഴവുമൊഴുക്കും.

ഇനിയും പെയ്യുക, നീ-
യെന്നിലേയ്ക്കു ശ്വസിക്കുക.
മഴയാണ് പുഴയുടെ ജീവന്‍.
മഴതന്നെ പുഴ, പുഴ മഴയും.

Saturday, June 27, 2015

മകള്‍ക്ക്

കരുതിയിട്ടില്ല പുഞ്ചിരിയൊഴികെ
മറ്റു വർണ്ണപ്പൊതികളൊന്നും മകളേ,
നിന്‍റെ ജീവിതം നിനക്കുതന്നെ.
എന്‍റെ പ്രതീക്ഷകള്‍ നിന്‍റെ വഴികളില്‍
മതിലുതീര്‍ക്കില്ല, സത്യം.


നിര്‍ബന്ധമായ് നിന്നെത്തള്ളി ഞാനകറ്റില്ല.
കാരണമില്ലാതെ നോവിക്കില്ല.
സ്വര്‍ണക്കട്ടികള്‍ കരുതിവയ്ക്കില്ല,
നിനക്കുവേണ്ടത് നീതന്നെ നേടുക.

പറക്കുന്ന പക്ഷിയാകാന്‍ ജനിച്ച നീ
ചിറകുകെട്ടിയ, കൂട്ടിലെ പക്ഷിയാവണ്ട. 
പറക്കും വരെ ഞാന്‍ തരാം ഭക്ഷണം,
ശേഷം നീ നിന്‍റെ ഗുരുവും ദീപവും.

നിന്‍റെ പുതപ്പുകള്‍ നീ നൂറ്റു നെയ്യുക.
നിന്‍റെ കിണ്ണങ്ങള്‍ നീ തന്നെ മോറുക.
നിന്‍റെ വിഴുപ്പു നീ തന്നെയലക്കുക.
നിനക്കുമാത്രമായി നീ നേടുന്നതു പകുത്തു
നീ കാണും വിശപ്പ്‌ തുടയ്ക്കുക. 

ഉള്ളില്‍ നീ ശക്തയാവണം.
നിന്‍റെ മേനി വീഴ്ത്താന്‍ നീളുമപരന്‍റെ
ദംഷ്ട്രകള്‍ തട്ടിയകറ്റി നീ പുലരണം,
കണ്ണിലെ സ്നേഹം മേയ്യിലൂറേണ്ട-
തെപ്പോഴെന്നറിയണം.
നീയറിയണം മേനിതന്നാശകള്‍ വെറും
കുതിരകളെന്നും, തേരാളി നീയെന്നും.


അമ്മയെപ്പോല്‍ നീ തന്‍റേടിയാവണം.  
അക്ഷരങ്ങള്‍ ഒപ്പിയും തപ്പിയും വളരണം.
ചിന്തതല്‍ ചങ്ങലയറുത്ത്,
വാക്കുകള്‍ മേയ്ച്ചു മുന്നേറണം.
പേന നിന്‍ കരുത്താവണം,
ഉള്ളില്‍ നീ വളര്‍ന്നീടണം.
കവിതയൂറണം മൊഴിയിലും നിന്‍റെ വഴിയിലും.

സ്നേഹം കണ്ടെത്തണ-
മതിനെ ഭ്രാന്തമായ് പുല്‍കണ-
മതില്‍ വരും നാമ്പുകള്‍
പോന്നുപോല്‍ വളര്‍ത്തണം,
നിന്‍റെ പ്രതിച്ഛായയാക്കണം.

രുചികള്‍ നിന്നഭിരുചിയാകണം,
അവ നിന്നില്‍ സ്നേഹമായ് ഊറണം.
നീ ചുരത്തും പാലുപോല്‍ നിന്നിലെ
നന്മയും ചുരത്തുക കുഞ്ഞുങ്ങള്‍ക്കായ്

മകളേ, നിനക്കായ് ഒരു പുഞ്ചിരി മാത്രം
ഞാനെന്നും സൂക്ഷിക്കാം.
എന്നുമതുണ്ടെന്‍റെ പക്കലെന്നറിയുക,
നീയെന്‍ പൊന്നോമനയെന്നുമറിയുക.


Tuesday, June 02, 2015

കയ്യിലെ ചതുരങ്ങള്‍

ചതുരത്തിലെ പ്രകാശത്തിനടിമ നീ.
കയ്യിലൊതുങ്ങുന്നു നിന്റെ ജീവിതം.
പറയാത്ത വാക്കും അറിയാത്ത പ്രേമവുമല്ലേ
നിന്റെ കൃത്രിമജീവന്റെയളവുകള്‍!‌‍
ഒരു മുഖം കാണാനുമതിലെ ഭാവമളക്കാനു-
മതിലലിഞ്ഞുപോവാനും നിനക്കാവുമോ!
കയ്യിലെ ചതുരത്തിലും അതിലെ പ്രകാശത്തിലും
നീ മറന്നുവച്ച സമയത്തിനു പേര്‍ ജീവിതം.
ചതുരത്തില്‍ നീയകപ്പെട്ടു മറന്നുപോയ
ചലനങ്ങള്‍ക്കു പേര്‍ സ്വാതന്ത്ര്യം.
ഉണരുക. ചതുരത്തില്‍ നിന്നുമുയിര്‍ക്കുക.
ഇനിയും സമയമുണ്ട്. ജീവിക്കാനും ചിരിക്കാനും.


കാറ്റിനോട്

ചീറ്റിയടിച്ചു നീ തൂത്തുവാരിയതെന്റെ സ്വപ്നക്കൂടു-
മതില്‍ ‍ഞാനടച്ചുവെച്ച കുഞ്ഞുങ്ങളും.
മന്ദമായ് വന്നു നീ തകര്‍ത്തതോ, ജീവനെന്നുഞാന്‍
നെഞ്ചിലേറ്റിയ കുഞ്ഞുനൊമ്പരം.
നിശ്ചലം നിന്നു നീ കവര്‍ന്നതെന്‍ പ്രണയവു-
മവളുടെ ശ്വാസനിശ്വാസങ്ങളും.
കാറ്റേ, നീയിനിയുമെന്തിനു വീശണമെന്റെ നാസികയിലു-
മീക്കരിന്തിരിവിളക്കിലും?
പോവുക ബന്ധങ്ങളൊത്തുനില്‍ക്കാത്ത നാട്ടിലേയ്ക്കു പറന്നു നീ,
തിരികെ വരാതിരിക്കുകീ മണ്‍കുടില്‍വാതില്‍ക്കലിനിയും.

കപീഷേ രക്ഷിക്കണേ...

എന്റെ മകളുടെ കഥകളിൽ ആർക്കെങ്കിലും വിഷമമോ പ്രതിസന്ധികളോ ഉണ്ടായാൽ അവൾ ഉടനെ  "കപീഷേ രക്ഷിക്കണേ..." എന്ന്  പറയും. ഉടനെ കപീഷിന്റെ വാൽ ന...