Friday, January 30, 2015

'എത്രനല്ല ദീസമാണു ഇന്ന്!'

'എത്രനല്ല ദീസമാണു ഇന്ന്!' കാച്ചുമോന്റെ വാക്കുകള്‍ കുട്ടിത്തം കുടഞ്ഞെറിഞ്ഞ് നിവര്‍ന്നുനിന്ന് എന്റെ ദിവസങ്ങള്‍ക്ക് ഉന്മേഷം പകരുന്നു. കാച്ചുമോന് അഞ്ചുവയസ്സേ ഉള്ളു. പക്ഷേ, മുതിര്‍ന്നവരെ അനുകരിച്ച് കഥ പറയുമ്പോള്‍ അവന്‍ എപ്പോഴും തുടങ്ങുന്നത് ഇങ്ങനെയാണ്: 'എത്രനല്ല ദീസമാണു ഇന്ന്!' അങ്ങനൊരു ശുഭപ്രതീക്ഷയോടെ എന്തും തുടങ്ങാന്‍ കഴിയുന്നതെത്ര വലിയ കാര്യമാണ്?‌


പണ്ട്, ഒരു പതിറ്റാണ്ടിനും മുമ്പ്, പ്രണയം മൊട്ടിടുന്നതിനും മുമ്പ് ഒരു ദിവസം ഒരു പെണ്‍കുട്ടി എന്നോടു സ്നേഹമാണെന്നു പറഞ്ഞ ദിവസം ഓര്‍ക്കുന്നു. തലയില്‍ വെള്ളിടി വെട്ടിയ ഫിലിങ്ങ്. എന്റെ ജീവിതം വഴിമാറാന്‍ പോകുന്നു, സ്വപ്നം കണ്ടതെല്ലാം തകരാന്‍ പോകുന്നു എന്ന് കരുതി അന്ന്. മൂലയ്ക്കകപ്പെട്ട പൂച്ചയെപ്പോലെ ഞാനന്നു പേടിച്ച് മിണ്ടാതിരുന്നു. ഒളിച്ചിരുന്നു. പഠിക്കാതിരുന്നു. ഒരു പരീക്ഷയില്‍ തോറ്റു. അന്ന് കാച്ചുമോനെപ്പോലെ 'എത്രനല്ല ദീസമാണു ഇന്ന്!' എന്നു പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍! പരീക്ഷയിലെങ്കിലും തോല്‍ക്കാതിരിക്കാമായിരുന്നു. എതായാലും ഒന്നും സംഭവിച്ചില്ല. ആ സംഭവത്തില്‍പ്പിന്നെ അവളെ ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളു. 'ദീസ'ങ്ങള്‍ അത്രമോശം ആയില്ല, ഒരിക്കലും.

പിന്നെ പ്രണയം മൂത്തപ്പോള്‍, തലയ്ക്കു പിടിച്ചപ്പോള്‍, വീണ്ടും ഒരു ദിവസം  പ്രപഞ്ചം എന്റെ തലയില്‍ ഇടിഞ്ഞു വീഴും എന്നു ഭീഷണി മുഴക്കി. അന്ന് ഞാന്‍ കരുതി, എന്റെ ജീവിതം ഒരു വഴിക്കായി, എല്ലാം തീര്‍ന്നു എന്ന്. നിരാശ, പേടി, വിശപ്പില്ലായ്മ, പനി, വിറ... 'എത്രനല്ല ദീസമാണു ഇന്ന്!'എന്ന് അന്നും എനിക്ക് പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, എല്ലാം നന്നായി തീര്‍ന്നു. പ്രണയം പൂവിട്ടു. ആ സംഭവത്തില്‍പ്പിന്നെ എന്റെഅവളെ കാണാത്ത ഒരു 'ദീസം' പോലും എനിക്കു വേണ്ട എന്നായി!

ചുരുക്കത്തില്‍, നമ്മള്‍ പേടിക്കുന്ന പോലെ അത്ര ഭയാനകമല്ല ജീവിതം. പേടിച്ചാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും. എത്ര മോശം ദിവസത്തിലും ഒരല്പം പ്രകാശം ഇല്ലാതിരിക്കില്ല. നല്ലതേ നടക്കൂ എന്ന വിശ്വാസമാണ് നല്ലത് നടക്കാനുള്ള ആദ്യ പടി. അപ്പോ നല്ലത് കാച്ചുമോനെപ്പോലെ 'എത്രനല്ല ദീസമാണു ഇന്ന്!' എന്നു പറഞ്ഞുകൊണ്ട് എല്ലാ 'ദീസ'വും തുടങ്ങുന്നതല്ലേ?

അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു കാച്ചുമോനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നത് അത്ര വലിയ പാപമൊന്നുമല്ല. ഹല്ലപിന്നെ!

'ഐ വാണ്ട് റ്റു നോ എബൌട്ട് ദിസ് കോഴിത്തീട്ടം.'

അയല്‍ക്കാരന്‍റെ സെന്‍സിറ്റിവിറ്റിയാണ് വിഷയം. ഏതു വിഷയവും കടിച്ചുചവച്ച് നര്‍മ്മംകലര്‍ത്തിയാണ് എന്‍റെ വാമഭാഗം തുപ്പാറ്. ചിലതൊക്കെ കേട്ട് തലതല്ലിച്ചാവും. കലികാലം! ഹല്ലാതെന്താ പറയ്യാ?

അയല്‍ക്കാരന്‍ സിമ്പ്ലനാണ്. കൊച്ചൊരു കുടവണ്ടീം ഇമ്മിണി ലേശം അഹമ്മതീം... മ്മടെ ബസീറിന്‍റെയൊക്കെ കഥേല്‍ കേറിപ്പറ്റാമ്പറ്റിയ കഥാപാത്രം. ഓനും ഓന്‍റെ കെട്ട്യോളും നിരന്തരം മ്മടെ കെട്യോള്‍ടെ സ്വകാര്യ വെട്ടിനിരത്തലിന് ഇരകളാകാറുണ്ട്.

ഇന്നത്തെ കേന്ദ്രകഥാപാത്രം കോഴിത്തീട്ടമാണ്. 'ങ്ഹേ? കോഴിത്തീട്ടമോ' എന്നാണോ ചോദ്യം? ഹതു തന്നെ 'കോഴിത്തീട്ടം' അഥവാ ചിക്കന്‍ ഷിറ്റ്!
കറുത്ത് നല്ല മണമുള്ളത്. വെറുതേയിരുന്ന കോഴിത്തീട്ടം എങ്ങനെ ഈ കഥേലെ കേന്ദ്രകഥാപാത്രമായി എന്നായിരിക്കും അടുത്ത ചോദ്യം. അതിന് കോഴിത്തീട്ടം എങ്ങനെയിരുന്നു എന്നതല്ല ചോദിക്കണ്ടത്, എവിടെയിരുന്നു എന്നാണ്. എവിടാ? ഞങ്ങടെ വാതില്‍പ്പടീന്‍റെ തൊട്ടുമുമ്പില്! പെലകാലെ ഐശ്വര്യമായിട്ട് വാതിലു തൊറന്നുനോക്കുമ്പം ആണ്ടെകെടക്കണു. എന്ത്? തീട്ടം! കൊഴിത്തീട്ടമേ, കോഴിത്തീട്ടം. തീര്‍ന്നില്ലേ കാര്യം?

സാധനം കണ്ട ഉടനേ ഭാര്യയുടെ മുഖത്ത് ഗൌരവം നിറഞ്ഞു. ഉടന്‍തന്നെ ഉണ്ടാവാനിടയുള്ള ഒരു യുദ്ധത്തിന്‍റെ നിഴല്‍ അവിടാകെ നിറഞ്ഞു. എളിക്കുകയ്യും കുത്തി ഗൌരവംവിടാതെ ഉടന്‍തന്നെ വന്നു ‍‍ഡയഗോല് :

'ഐ വാണ്ട് റ്റു നോ എബൌട്ട് ദിസ് കോഴിത്തീട്ടം.'

കോഴിയുടെ ഉടമയും കുടവണ്ടിയുടെ വാഹകനും അഹമ്മതിക്കാരനുമായ അയാളോടല്ല, കാലത്തെ തണുപ്പത്ത് അല്പം കട്ടന്‍ചായയും മോത്തിയിരിക്കുന്ന പാവം എന്നോടാണ് ചോദ്യം. കുടവണ്ടി അപ്പുറത്ത് കൊച്ചിന്റെ ഷൂസുകെട്ടിക്കൊടുക്കുന്നത് കാണാം. ഒന്നും അറിഞ്ഞമട്ടില്ല.

'ഹും. കമോണ്‍ വാട്ടെബൌട്ട് ദിസ് കോഴിത്തീട്ടം? ആര്‍ യു കഴുവിയിറക്കല്‍ ഓര്‍ ആര്‍ യു ഇരുന്ന് നെരങ്ങല്‍ ഓണ്‍ ദിസ്?'

മൃഗസ്നേഹിയായ കുടവണ്ടി പട്ടിക്കൂടും കോഴിക്കൂടും പണുതു വച്ചത് സ്വന്തം വീട്ടിനടുത്തല്ല, അപ്രത്തെ വീട്ടിന്‍റെ  ബെഡ്റും ജന്നലിന്റെ തൊട്ടുകീഴെയാണ് . ലതിന്‍റെ തൊട്ടപ്രത്താണ് അപ്പാര്‍ട്ടുമെന്റിലെ പതിനാറു വീട്ടുകാരും കുടിവെള്ളം എടുക്കുന്ന പൈപ്പ്. വെള്ളമെടുക്കാന്‍ നിക്കുന്ന നാലു മിനിട്ട്നേരം വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ പട്ടിത്തീട്ടവും കോഴിത്തീട്ടവും കലര്‍ന്ന നാറ്റം സഹിക്കണത്. അപ്രത്തെ വീട്ടുകാരെ സമ്മതിക്കണം! ഓരോരോ പട്ടിത്തീട്ടങ്ങളേ! ഛീ! 

ഹല്ല, മേളിലെ നിലകളില്‍ താമസിക്കുന്ന ചില പകല്‍മാന്യന്മാരെയും മാന്യകളെയും വച്ചു നോക്കുമ്പം പട്ടിത്തീട്ടത്തിന്‍റെയും കോഴിത്തീട്ടത്തിന്‍റെയും പിതാവ് കുടവണ്ടി മഹാനായ പുണ്യാളനാണ്. പെറ്റുവച്ച കൊച്ചു തൂറിവച്ച സ്നഗ്ഗികള്‍ പകലന്തിയോളം സൂക്ഷിച്ചുവച്ച്, നേരമിരുട്ടി ആളറിയാത്ത പരുവമാവുമ്പം കെട്ടിടത്തിന്‍റെ മേളീന്ന് കീഴോട്ടിടുന്ന മഹാന്മാരും ഉണ്ടിവിടെ. ന്‍റെ കെട്ട്യോള് രാജാവായിരുന്നേല്‍ മുന്‍പറഞ്ഞ മഹാന്മാരുടെ പറയാമ്പാടില്ലാത്തോടത്ത് മുളകരച്ച് തേപ്പിച്ചേനെ. അങ്ങനെ വിശ്വവിഖ്യാതമായ കൊഴിത്തീട്ടത്തില്‍ നോക്കി കട്ടങ്കാപ്പിയും കുടിച്ച് നെഞ്ചുംതിരുമ്മി എങ്ങനെ ഈ തീട്ടത്തിനുത്തരം പറയും എന്നാലോചിക്കുമ്പോഴാണ് ഒരു ശബ്ദം.

ധും.. ധും..

ആഹാ! പുതിയ എന്തോ സാധനം ആരോ കവറില്‍ കെട്ടി മേളീന്ന് താഴോട്ടിട്ടല്ലോ. എന്താണാവോ പുതിയ സമ്മാനപ്പൊതി? ഇന്ന് വീട്ടുകാരി ഇംഗ്ലീഷ് പറഞ്ഞുതകര്‍ക്കും!

Tuesday, January 27, 2015

സൗഹൃദം

പിരിയാമിനിക്കാണും വരെ,
പ്പടുകുണ്ടിലാണ്ടുപോകും വരെ.
ഒത്തപരാധം നൂറുചെയ്-
തൊത്തുചേരാം പാതാളങ്ങളിൽ.
തുറുങ്കിലുമൊത്തു പോയീ നാ-
മൊരു വയറ്റിൽ പിറന്നില്ലെങ്കിലു-
മൊത്തു വാറ്റിയും കട്ടും കഴിഞ്ഞ
കൂടപ്പിറപ്പല്ലേ, നീയെനിക്കുറ്റവൻ.
ഒറ്റയായ് പോകുന്നു ഞാനിനി മണ്ണിൽ,
ചേരാമുടൽ കീഴെപ്പൊരിക്കും ചൂടതിൽ.
ഒത്തുവാങ്ങാം ദണ്ഡന പാരിതോഷികം
തീയും പുഴുക്കളും രണ്ടായ് പകുത്തിടാം.

Wednesday, January 21, 2015

Exile

When you stole my tongue
And gave me English,
I lost my mother
And was exiled at home!

The Rape of a Three-Year-Old

മൂന്നുവയസ്സുകാരിത-
ന്നരമീറ്റര്‍ മാംസത്തി-
ലെന്തുകണ്ടു നീ?

നരാധമാ, നിന്നില്‍
പുഴുപുളയ്ക്കും കാഴ്ചകണ്ടേ
മരിക്കൂ ഞാന്‍.


നില്പുസമരം

ഇവിടെ നിങ്ങള്‍ക്കുമുമ്പീ
മണ്ണിനുടമയായ്
പ്പിറന്നതാണെന്റെ കുറ്റം.

ഇന്നിതാ മണ്ണുപോ,യെന്റെ
പെണ്ണിന്റെ മാനവും.
നില്‍ക്കാനിടമില്ലിവിടെനിക്ക്.


ഇനി സമരം- നില്‍ക്കാന്‍,
നില്‍പ്പുസമരം,
ഗതികേടിന്റെ കയ്പുസമരം!

Saturday, December 13, 2014

നീ

നിന്നിലൂടെനിക്കൊരു ശിഖരം
മുളപ്പിക്കണ,മെന്റെ ചോര നീട്ടണം
നിന്നിലൂടൊഴുക്കണം പരമ്പര,
നീയാകണമെന്‍ മരവും കാടും.
 

Observations on Student Etiquette

At 8:40 am this morning, a PGDM student entered my office. With his gaze fixed unwaveringly on his phone, he neither acknowledged my presenc...